ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ദേശീയപാതയോരങ്ങളില്‍ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിക്കും.
നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിക്കാൻ തീരുമാനമായത്.
കെ. സി. വേണുഗോപാല്‍ എം.പി. വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതർ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നല്‍കിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണങ്ങള്‍ക്ക് പിന്നാലെ പലയിടങ്ങളിലും കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്നുവെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേർന്നതും തുക നീക്കിവെക്കാൻ തീരുമാനിച്ചതും.






