തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ മുന്നണിക്കുള്ളിൽ തർക്കമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങൾ പങ്കുവെക്കുന്നതാണ് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരമെന്നും, കീഴ്വഴക്കത്തിന്റെ പേരിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് കൂടുതൽ ശക്തിപ്പെടണമെങ്കിൽ എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രം എന്ന രീതി മാറേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ സ്ഥാനങ്ങൾ പങ്കുവെക്കണമെന്നും, സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല മറിച്ച് ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനത്തോടുള്ള താൽപര്യം അധികാരമോഹം കൊണ്ടല്ലെന്നും, മുന്നണിക്കുള്ളിലെ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കാനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ വിഷയം സിപിഐ ആദ്യമായി പരസ്യമായി ഉന്നയിച്ചതല്ലെന്നും, സിപിഐ-സിപിഐഎം ചർച്ചകളിൽ നേരത്തേ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച കത്തിടപാടുകളും സിപിഐഎമ്മിന്റെ മറുപടികളും കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ-സിപിഐഎം ഉഭയകക്ഷി ചർച്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ജൂലൈ 14-ന് കൂടിക്കാഴ്ച നടത്താമോ എന്ന് വിളിച്ചറിയിച്ചെന്നും, അതിന് സമ്മതമറിയിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള കൂടിക്കാഴ്ചകൾ പുതിയ കാര്യമല്ലെന്നും, ഇത്തരം ആശയവിനിമയങ്ങൾ മുന്നണിയുടെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






