കൊച്ചി: മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. താരത്തിന്റെ ആക്ഷൻ ഹീറോ പരിവേഷം കയ്യേറാൻ മലയാളസിനിമയിലെ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ആറടിയിലേറെ പൊക്കവും മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി സ്ക്രീനില്‍ ബാബു ആന്റണി തീർത്ത ഓളം ചെറുതല്ല.
മലയാളസിനിമയുടെ ഓരം ചേർന്ന് ബാബു ആന്റണി നടക്കാൻ തുടങ്ങിയിട്ട് 40 വർഷമായി. എന്നാല്‍ ഇത്രയും നീണ്ട അഭിനയജീവിതത്തിനിടയില്‍ തന്നെ തേടി ഇന്നുവരെ ഒരു പുരസ്കാരം പോലും എത്തിയിട്ടില്ല എന്ന് തുറന്നുപറയുകയാണ് ബാബു ആന്റണി.
"നമ്മുടെ ജീവിതത്തില്‍ എന്നും ഓർമ്മിക്കപ്പെടാൻ 'വൈശാലി' പോലൊരു ഒരൊറ്റ സിനിമ മാത്രം മതി. അല്ലാതെ, എനിക്ക് എന്റെ കരിയറില്‍ ഇതുവരെ ഒരു പഞ്ചായത്ത് അവാർഡ് പോലും ലഭിച്ചിട്ടില്ല. എന്റെ അഭിനയം കണ്ട് കൊള്ളാമെന്ന് പറഞ്ഞ് ഒരാള്‍ പോലും എനിക്ക് ഒരു മിഠായി പോലും തന്നിട്ടില്ല. ഞാൻ അത് പ്രതീക്ഷിക്കുന്നുമില്ല. സിനിമകള്‍ ചെയ്യുമ്പോള്‍ പുരസ്കാരങ്ങള്‍ നേടുക എന്നതല്ല എന്റെ ലക്ഷ്യം, മറിച്ച് പ്രേക്ഷകരെ പരമാവധി എന്റർടെയിൻ ചെയ്യുക എന്നത് മാത്രമാണ്. പണവും അവാർഡുകളുമൊക്കെ അതിന്റെ കൂടെ വരേണ്ട വെറും നേട്ടങ്ങള്‍ മാത്രമാണ്," സ്വകാര്യ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞു.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. സമീപകാലത്ത്, ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്' എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.
എണ്‍പതുകളുടെ പകുതിയോടെയാണ് ബാബു ആന്റണി സിനിമകളില്‍ സജീവമാകുന്നത്. ഭരതൻ സംവിധാനം ചെയ്ത 'ചിലമ്പ്', 'മിഴിനീർപ്പൂവുകള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത 'പൂവിനു പുതിയ പൂന്തെന്നല്‍' (1986) എന്ന ത്രില്ലർ ചിത്രത്തിലെ വില്ലൻ വേഷം ബാബു ആന്റണിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ അഞ്ച് പതിപ്പുകളിലും അദ്ദേഹം തന്നെയായിരുന്നു ആ വില്ലൻ വേഷം കൈകാര്യം ചെയ്തത്. തുടക്കകാലത്ത് പ്രതിനായക (വില്ലൻ) വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ക്ഷുഭിത യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ നായക നിരയിലേക്ക് ഉയർന്നു. 'ഉപ്പുകണ്ടം ബ്രദേഴ്സ്' (1993) എന്ന ചിത്രത്തിലെ പ്രകടനം നായകനെന്ന നിലയില്‍ ബാബു ആന്റണിയ്ക്ക് വലിയൊരു ബ്രേക്ക് നല്കി.
മലയാളത്തിന് പുറമെ ഇന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ ഭാഷകളിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചു. കമല്‍ ഹാസൻ, സത്യരാജ്, ചിരഞ്ജീവി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം 'ഹത്യ' (1988) എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും, 'ശാന്തി ക്രാന്തി' (1991) എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു.
വൈശാലിയിലെ രാജാവ്, അപരാഹ്നത്തിലെ തീവ്രവാദി, സായാഹ്നത്തിലെ ദരിദ്രനായ മനുഷ്യൻ എന്നിങ്ങനെ വെല്ലുവിളി നിറഞ്ഞ വ്യത്യസ്തമായ കഥാപാത്രങ്ങളെയും ബാബു ആന്റണി മനോഹരമായി അവതരിപ്പിച്ചു. 'മെയ്ഡ് ഇൻ യു.എസ്.എ' എന്ന ഇംഗ്ലീഷ് ചിത്രത്തിലും 'ലീഡർ' എന്ന സിംഹള ചിത്രത്തിലും അഭിനയിച്ച ബാബു ആന്റണി, സമീപകാലത്ത് ഇറങ്ങിയ തമിഴ് സൂപ്പർഹിറ്റുകളായ പൊന്നിയിൻ സെല്വൻ, ലിയോ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധ നേടി.
ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമ അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലാണ് ആർതർ ആന്റണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മിക്സഡ് മാർഷ്യല്‍ ആർട്സില്‍ ഫസ്റ്റ് ഡാൻ ബ്ളാക് ബെല്‍റ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോള്‍ഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു.






