കോട്ടയം: ചെക്ക് കേസില്‍ തടവ് ശിക്ഷ ലഭിച്ച പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്കി പരാതിക്കാരൻ.
പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നല്‍കിയത്.
മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തില്‍ പറഞ്ഞു. രണ്ടു വർഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി. കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
അതേസമയം ഇക്കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചതോടെ മാണി സി. കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാണി സി കാപ്പന്റെ തീരുമാനം. കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്
വിധിക്കെതിരെ അപ്പീല്‍ നല്കാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം മാണി സി. കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.






