തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് സൗജന്യമായി കിട്ടുന്ന റേഷനരി ബ്രാൻഡ് മാറ്റി വില്ക്കാൻ എത്തിക്കുന്നതിനിടെ പിടികൂടി.
പാറശ്ശാല കാരാളിയില്‍ ഇത്തരത്തില്‍ അനധികൃതമായി സംഭരിച്ചിരുന്ന 6000 കിലോ റേഷൻ അരിയാണ് ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി സംഭരിച്ച് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിവരം. അതേസമയം പിടിച്ചെടുത്ത റേഷൻ അരി സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. പാറശാല കാരാളി കുളത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് പ്രതികള്‍ അരി സംഭരിച്ചിരുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളില്‍നിന്ന് കടത്തുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയില്‍ ബ്രാൻഡഡ് അരിയാക്കി വില്‍ക്കുന്ന വൻതട്ടിപ്പ് ശൃംഖലയെയാണ് പാറശാലയില്‍ ഭക്ഷ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിർത്തി പ്രദേശങ്ങളില്‍ സിവില്‍ സപ്ലൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് തട്ടിപ്പ് സംഘം ഈ ആളൊഴിഞ്ഞ വീട് താവളമാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അരി കണ്ടെത്തിയത്. അതുപോലെ ആരും ഈ കെട്ടിടത്തിലേക്കു പ്രവേശിക്കാതിരിക്കാൻ സുരക്ഷയ്ക്കായി രണ്ട് രാജപാളയം ഇനത്തില്‍പ്പെട്ട നായ്ക്കളെയും ഇവിടെ കാവല്‍ നിർത്തിയിരുന്നു.






