ആലപ്പുഴ : അർദ്ധരാത്രിയിൽ ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘത്തിന്റെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം.
അയല്‍വാസികള്‍ തമ്മിലുള്ള ദീർഘകാല വൈരാഗ്യം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനില്‍ താമസിക്കുന്ന പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29), വിഷ്ണുവിന്റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ രജനിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയല്‍വാസി തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ഇരയായ വിഷ്ണുവിന്റെ വീട്ടിലേക്ക് സുഹൃത്തുക്കള്‍ നിരന്തരം എത്തുന്നതിനെച്ചൊല്ലി അയല്‍വാസിയും ബന്ധുവുമായ സുരേഷും അദ്ദേഹത്തിന്റെ മൂന്ന് മക്കളും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ക്കെതിരെയും പൂച്ചാക്കല്‍ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ദിവസം സുരേഷിന്റെ മക്കള്‍ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ പ്രകാശന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കല്‍ പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.






