പത്തനംതിട്ട : ആറന്മുള വളളസദ്യക്ക് പ്രത്യേക പാസെന്ന പേരിൽ പണം തട്ടൽ. ഓൺലൈൻ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. പിന്നാലെ ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് പലരും അറിയുന്നത്. 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്.
ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റി പറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.
പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകി. പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ഇതിനോടകം ആറന്മുള സ്റ്റേഷനിൽ പരാതി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദീതീരത്തെ ആറന്മള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുന്നത്.






