പത്തനംതിട്ട : ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആറന്മുളയില് ഓഫ് റോഡ് വാഹനത്തിന് എംവിഡി ചുമത്തിയ അന്‍പതിനായിരം രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകര്‍ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ആറന്മുളയില് വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് പിഴത്തുക അടയ്ക്കുക.
അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും അബിന്‍ വര്‍ക്കി എംഎൽഎ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകര്‍ക്ക് അബിന്‍ വര്‍ക്കി നന്ദി പറയുകയും ചെയ്തു.
ഓഗസ്റ്റ് ഒന്നിന് ആറന്മുളയിൽ വള്ളസദ്യ നടത്തിയത് അഭിഭാഷക കൂട്ടായ്മയാണ്. അന്ന് പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത് ഈ വാഹനത്തിലും ആയിരുന്നു. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിലാണ് നടപടി.
ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് അബിന്‍ വര്‍ക്കി നേരത്തേ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പിന്തുണച്ചായിരുന്നു അബിന്‍ വര്‍ക്കി രംഗത്തെത്തിയത്. ആറന്മുളയില് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കാന്‍ ആറന്മുളയുടെ ജനപ്രതിനിധിയായ താന്‍ ഉണ്ടാകുമെന്നും സമൂഹമാധ്യമങ്ങളില്‍ ആര് വിമര്‍ശിച്ചാലും രക്ഷാപ്രവര്‍ത്തനം നടത്തിയ ദമ്പതികളായ അമലിനും ആര്‍ദ്രയ്ക്കും ഒപ്പമാണ് താനെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.






