തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ആവശ്യകത കുതിച്ചുയരുന്ന സാഹചര്യത്തില്‍ പവർ കട്ട് കൂടുതല്‍ സമയത്തേക്ക് നീട്ടേണ്ടി വരുമെന്ന് ആശങ്ക.
നിലവില്‍ ഏപ്രിലിന് സമാനമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പലയിടത്തും 25 മിനിറ്റ് വീതമുള്ള രണ്ട് തവണയായി വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ അത് നീട്ടാനാണ് ആലോചന.
മഴ പെയ്തില്ലെങ്കില്‍ നിയന്ത്രണത്തില്‍ തല്ക്കാലം ഇളവുണ്ടാവില്ല. നിയന്ത്രണം ഒഴിവാക്കാൻ മാർഗങ്ങളൊന്നും കെഎസ്ഇബിയുടെ മുൻപില് ഇല്ലെന്നാണ് സൂചന. വൈദ്യുതി ഉപഭോഗം കുറയാതെ വരികയാണെങ്കില്‍ മൂന്നാമതൊരു തവണകൂടി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം. അങ്ങനെവന്നാല്‍ കട്ട് ഒന്നേകാല്‍ മണിക്കൂറിലേക്കു നീളുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല.
നേരത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് മധ്യപ്രദേശില്‍നിന്ന് പിന്നീട് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 200 മെഗാവാട്ടിന് അടുത്തിടെ കരാറുണ്ടാക്കിയിരുന്നു. അവിടെ അധികമുണ്ടെങ്കില്‍മാത്രം കേരളത്തിന് നല്കിയാല് മതിയെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇതും കിട്ടാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായിരു
കൂടാതെ സെപ്റ്റംബറില്‍ കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങാനുള്ള കരാറുകള്‍ക്ക് റെഗുലേറ്ററി കമ്മിഷനാവട്ടെ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. പുലർച്ചെ 100 മെഗാവാട്ടും ദിവസം മുഴുവനുമായി 25 മെഗാവാട്ടുമാണ് കൂടിയവിലയ്ക്ക് നല്കാൻ കമ്പനികള്‍ തയ്യാറാവുന്നത്. ഇത് വാങ്ങാൻ കഴിഞ്ഞാല്‍ നേരിയ ആശ്വാസമുണ്ടാവും.
എന്നാല്‍ ഇത് രാത്രിയിലെ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാൻ മതിയാവില്ലെന്ന് കണ്ടതോടെയാണ് റെഗുലേറ്ററി കമ്മീഷൻ നോ പറഞ്ഞത്. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ സർവകാല റെക്കോഡ് ആയിരുന്നു. 9.63 കോടി യൂണിറ്റ് വൈദ്യുതി ആയിരുന്നു ഇന്നലെ മാത്രം കേരളത്തില്‍ ഉപയോഗിച്ചത്. കനത്ത ചൂടും മഴയില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.
അതേസമയം, രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിസന്ധി കൂടുതല്‍ ശക്തമാവുമെന്നാണ് കരുതുന്നത്. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവർ) ആവശ്യം കഴിഞ്ഞ ദിവസം 2.67 ലക്ഷം മെഗാവാട്ടായി ഉയർന്നിരുന്നു. സർവകാല റെക്കോഡാണിത്. കഴിഞ്ഞവർഷം ഇതേസമയത്ത് 2.32 ലക്ഷം മാത്രമായിരുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് വർധന ഉണ്ടായിരിക്കുന്നത്.
നിലവില്‍ രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന 'ഗ്രിഡ് ഇന്ത്യയുടെ രേഖപ്രകാരം തമിഴ്നാടാണ് ഏറ്റവും കൂടുതല്‍ വൈദ്യുതിപ്രതിസന്ധി നേരിടുന്നത്. ഇവിടെ 912 മെഗാവാട്ടിന്റെ കുറവുണ്ട്. രണ്ടാം സ്ഥാനത്ത് 639 മെഗാവാട്ട് കുറവുള്ള കേരളവും മൂന്നാം സ്ഥാനത്ത് 313 മെഗാവാട്ട് കമ്മിയായ രാജസ്ഥാനുമുണ്ട്.






