വയനാട്: വയനാട് മാനന്തവാടിയില്‍ പത്തൊമ്പതുകാരിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ.
പേരിയ ആലാറ്റില്‍ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അലീനയെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് കുടുംബത്തിനൊപ്പം അലീന ഇവിടെ എത്തിയത്. മരിച്ചനിലയില്‍ കണ്ടെത്തുന്നതിന് തൊട്ടുതലേ ദിവസം പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കുടുംബം പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.
എന്നാല്‍ അലീനയ്ക്ക് കുറച്ചുദിവസങ്ങളായി കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വീട്ടില്‍ നിന്ന് ഇറങ്ങിഓടി അസ്വഭാവികത പ്രകടിപ്പിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് കുടുംബം പൊലീസിന് നല്കിയ മൊഴി. രാവിലെ കതക് തുറന്നു നോക്കിയപ്പോള്‍ അലീനയ്ക്ക് ബോധമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും കുടുംബം പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂർണ്ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






