തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന തര്‍ക്കം ഇടതുമുന്നണിയില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് വഴിതുറക്കുന്നു.
കടുത്ത രാഷ്ട്രീയ തിരിച്ചടിയെത്തുടര്‍ന്ന് പ്രതിപക്ഷത്തേക്ക് മാറിയ മുന്നണിയില്‍, പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിന് പിന്നാലെയാണ് ഉപനേതാവ് പദവിയെച്ചൊല്ലി വടംവലി രൂക്ഷമായത്. പദവി സി.പി.ഐക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കടുപ്പിച്ചതോടെ സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ ഉപനേതാവ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
പ്രതിപക്ഷ ഉപനേതാവിന്റെ മുറി സി.പി.എം നേതാവ് കെ.എന്‍. ബാലഗോപാലിന് വിട്ടുനല്‍കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കിയാല് എല്‍.ഡി.എഫിലെ ആഭ്യന്തര തര്‍ക്കം പരസ്യമായ പോരിലേക്ക് വഴിമാറും. സഭയില്‍ വലിയ രണ്ടാമത്തെ കക്ഷിയായ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദവിയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് സി.പി.ഐ. കെ.എന്‍. ബാലഗോപാലിന് പദവി നല്‍കാനുള്ള സി.പി.എം നീക്കത്തിനെതിരെ 'നോ കോംപ്രമൈസ്' നിലപാടാണ് സി.പി.ഐ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുമുന്നണി യോഗം വിളിച്ചുചേര്‍ത്താല്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിക്കഴിഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാത്രമായി ചേരുന്നതില്‍ ഔചിത്യമില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ച സി.പി.ഐ, മുന്നണിയുടെ പൊതുവേദിയില്‍ വിഷയം ചര്‍ച്ചയാക്കുമെന്ന ഉറച്ച നിലപാടിലാണ്. എല്‍.ഡി.എഫിലെ ഘടനയും പ്രവര്‍ത്തനരീതിയും കൃത്യമായി അറിയാവുന്ന പാര്‍ട്ടി എന്ന നിലയില്‍, തങ്ങളുടെ ന്യായമായ ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമേയില്ലെന്നാണ് സി.പി.ഐയുടെ വാദം.തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആരംഭിച്ച ഈ തര്‍ക്കത്തില്‍ ഇതുവരെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാവും ഉപനേതാവും പ്രധാനപ്പെട്ട മറ്റ് പദവികളും വലിയ ഒറ്റക്കക്ഷിയായ സി.പി.എം തന്നെ കൈവശം വെക്കുന്നത് ശരിയല്ലെന്നാണ് സി.പി.ഐയുടെ പ്രധാന വിമര്‍ശനം. എല്ലാ പ്രധാന സ്ഥാനങ്ങളും ഒരു പാര്‍ട്ടിക്ക് തന്നെയെന്ന രീതി മാറണമെന്നും, കീഴ്വഴക്കങ്ങള് തിരുത്തേണ്ടി വന്നാല്‍ അതിന് മടിക്കരുതെന്നും ബിനോയ് വിശ്വം തുറന്നടിച്ചിട്ടുണ്ട്.
എന്നാല്‍, മുന്‍കാലങ്ങളിലെ കീഴ്വഴക്കങ്ങള് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഈ ആവശ്യത്തെ പ്രതിരോധിക്കുന്നത്. പ്രതിപക്ഷ നേതാവിനൊപ്പം ഉപനേതാവായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വരട്ടെ എന്നാണ് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ആഗ്രഹിക്കുന്നത്. പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഭാ സമ്മേളനങ്ങളില്‍ ഉപനേതാവിന് സമാനമായ രീതിയില്‍ ബാലഗോപാലിനെ മുന്‍നിര്‍ത്തി നീങ്ങാനാണ് സി.പി.എം ശ്രമം. അതേസമയം, നിയമസഭയിലെ സീറ്റ് ക്രമീകരണത്തിലും പോര് പ്രകടമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് തൊട്ടടുത്തുള്ള കസേര സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. രാജന് നല്‍കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഇതോടെ സഭയ്ക്കുള്ളിലെ തൊട്ടടുത്ത ഇരിപ്പിടങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ പോലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ശീതയുദ്ധം തെരുവിലേക്ക് ഇറങ്ങുകയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും തമ്മില്‍ ഈ വിഷയത്തില്‍ ഭിന്നരൂപത്തിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. കീഴ്വഴക്കം മാറ്റിപ്പണിയാന്‍ തയ്യാറല്ലെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോള്‍, ആ കീഴ്വഴക്കം തിരുത്തിയേ മതിയാകൂ എന്ന് സി.പി.ഐ അടിവരയിടുന്നു. ഇരുപക്ഷവും നിലപാടുകളില്‍ തറഞ്ഞുനില്ക്കുന്നതോടെ അനുരഞ്ജന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിയടഞ്ഞ അവസ്ഥയിലാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സ്പീക്കര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, തങ്ങള്‍ ഔദ്യോഗികമായി മുറിയോ പദവിയോ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ പ്രതിപക്ഷ ഉപനേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കാതെ സഭാ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരുമോ എന്ന പ്രതിസന്ധിയും ഉയരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെ പോയാല്‍ അത് നിയമസഭാ ചരിത്രത്തില്‍ തന്നെ അസാധാരണമായ അധ്യായമായി മാറും. മുന്നണിയിലെ വലിയ കക്ഷിയുടെ ഏകാധിപത്യപരമായ പോക്കിനെതിരെ ചെറിയ കക്ഷികളെ ഏകോപിപ്പിക്കാന്‍ സി.പി.ഐ ശ്രമിക്കുമോ എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.ഭരണം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കുമ്പോഴും ആഭ്യന്തര തര്‍ക്കങ്ങളില്‍ ഉഴലുന്ന എല്‍.ഡി.എഫ് ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.






