ആലുവ: നഗരമധ്യത്തില്‍ പുലർച്ചെ ട്രെയിൻ കയറാനെത്തിയ പ്രവാസി യുവാവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി അതിക്രൂരമായി മർദിച്ച് കവർച്ച.
പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് (28) ക്രൂര മർദനമേറ്റത്. മൂന്ന് പവൻ്റെ സ്വർണമാലയും പണവും കവർന്ന രണ്ടംഗ സംഘം യുവാവിനെ കാനയില്‍ തള്ളുകയും ചെയ്തു. ലൈംഗികത്തൊഴിലിന്റെ മറവില്‍ പ്രദേശത്ത് തമ്പടിച്ചിട്ടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ 3.30-ഓടെ മിനി സിവില്‍ സ്റ്റേഷൻ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നതിനായി മെട്രോ സ്റ്റേഷനില്‍നിന്ന് ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു ജോഫിൻ.
ഇതിനിടെ പിന്തുടർന്നെത്തിയ അക്രമികള്‍ ജോഫിൻ്റെ തലയ്ക്ക് കല്ലെറിയുകയായിരുന്നു. നിലത്തുവീണ യുവാവിനെ കയറുകൊണ്ട് കെട്ടി സമീപത്തെ ചെളി നിറഞ്ഞ കാനയിലേക്ക് വലിച്ചിഴച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ ജോഫിന്റെ പക്കലുണ്ടായിരുന്ന ആയിരം രൂപയും മൂന്ന് പവൻ്റെ മാലയും പിടിച്ചുപറിച്ചത്. കാനയില്‍ വെച്ചും അതിക്രൂരമായ മർദനമാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. ആക്രമണത്തില്‍ ജോഫിൻ്റെ വലതുകൈയ്ക്കും മൂന്ന് വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. പരിക്കേറ്റ ജോഫിൻ എങ്ങനെയോ അവിടെനിന്നും ഓടി പൊലിസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
യുവാവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവർത്തനരഹിതമായി കിടക്കുകയാണ്. സി.സി.ടി.വി ക്യാമറകള്‍ പ്രവർത്തിക്കാത്തതും വെളിച്ചക്കുറവും അക്രമികള്‍ക്ക് വളമായി. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വഴികളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് സമാനമായ കവർച്ചകള്‍ സമീപകാലത്തും നടന്നിട്ടുണ്ട്. അതേസമയം, അക്രമികളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്ന് ജോഫിൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഈ പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്നും ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജോഫിന്റെ മൊഴി രേഖപ്പെടുത്തിയ ആലുവ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.






