കൊച്ചി: ചെക്ക് കേസില്‍ മുംബൈ കോടതി ശിക്ഷിച്ച പാലാ എം.എല്‍.എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മാണി സി കാപ്പനുമാണ് നോട്ടിസ് അയച്ചത്. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
ചെക്ക് കേസില്‍ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജി തീര്‍പ്പാക്കുന്നത് വരെ എം.എല്‍.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരവും സുപ്രിംകോടതി വിധികളുടെ അടിസ്ഥാനത്തിലും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി, വിധി തീയതി മുതല്‍ സ്വയം അയോഗ്യനാക്കപ്പെടുമെന്നും അതിനാല്‍ സെപ്റ്റംബര്‍ 1 മുതല്‍ മാണി സി.കാപ്പന് എം.എല്‍.എയായി തുടരാന്‍ യോഗ്യനല്ലെന്നും ഹരജിയില്‍ പറയുന്നു. പാലാ നിയോജക മണ്ഡലത്തില്‍ ഒഴിവു വന്നതായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അടിയന്തരമായി ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിടണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിരുന്നു.മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേശ് മേനോന് നല്കിയ പരാതി അടക്കം നാല് കേസുകളിലാണ് കാപ്പന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നാല് കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം തുക ഒടുക്കണമെന്നാണ് വിധി. പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടി വരും.






