കോഴിക്കോട്: കൊടുവള്ളിയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മർദ്ദിച്ച സംഭവത്തില്‍ പരാതി ഒഴിവാക്കാൻ ശ്രമം.
പ്രതികളുടെ കുടുംബം കുട്ടിയുടെ സഹോദരന് ശബ്ദ സന്ദേശം അയച്ചതാണ് പുറത്തുവന്നത്. ശബ്ദ സന്ദേശത്തില്‍ എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും പറയുന്നുണ്ട്.
പരാതി ഒഴിവാക്കിയാല്‍ സൈക്കിള്‍ വാങ്ങിനല്‍കാമെന്നും അല്ലെങ്കില്‍ പൈസ കൊടുക്കാമെന്നും സന്ദേശത്തിലുണ്ട്. ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കൊടുവള്ളി സ്വദേശിയായ 12കാരനെ പിതാവിന്റെ ബന്ധുക്കള്‍ മർദ്ദിച്ചു. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തില്‍ ഈർക്കില്‍ കയറ്റിയെന്നുമാണ് കുട്ടിയുടെ പരാതി.
വാച്ച് കാണാതായതില്‍ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.കൈകാലുകള്‍ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോള്‍ രാത്രി പതിനൊന്നോടെ കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെട്ടു. ഇത് കണ്ട വഴിയാത്രക്കാരൻ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ കുടുംബവും ആരോപണമുന്നയിച്ചു. കുട്ടി അന്ന് രാത്രി തന്നെ പൊലീസിന്റെ അടുത്തെത്തി പരിക്കുകള്‍ കാണിച്ചെങ്കിലും കേസെടുക്കാതെ തിരിച്ചയച്ചതാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു.
എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശിശുക്ഷേമ സമിതി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പരാതി ഇല്ലെന്ന് കുടുംബം പറഞ്ഞതുകൊണ്ടാണ് ആദ്യം കേസെടുക്കാതിരുന്നതെന്നാണ് കൊടുവള്ളി പൊലീസിന്റെ വാദം.
കുട്ടിയുടെ പിതൃ സഹോദരൻ റസാഖ്, ഭാര്യ സീനത്ത്, മകൻ ഉവൈസ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെച്ചു എന്നിവയുള്‍പ്പെടെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കും കുടുംബത്തിനും കൗണ്‍സിലിംഗ് നല്കിയ ശേഷം കുട്ടിയെ സിഡബ്ല്യുസി താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.






