പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് എബ്രഹാം കലമണ്ണില്‍. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ഭൂവുടമയും ആറന്മുള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം സ്ഥലത്ത് വീണ്ടും ഡ്രോണ്‍ സർവേ നടത്തി. ആവശ്യമെങ്കില്‍ സർക്കാർ അംഗീകൃത സർവേ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
'തന്റെ പക്കല്‍ 400 ഏക്കർ ഉണ്ട്. സർവേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തും. ആയിരം ഏക്കർ കൂടി ലഭിച്ചാല്‍ പദ്ധതി യാഥാർത്ഥ്യമാകും. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അബിൻ വർക്കി എംഎല്‍എയും ആന്റോ ആന്റണി എംപിയും പദ്ധതിക്ക് വേണ്ടി ഒപ്പമുണ്ട്. പ്രോജക്ട് സമർപ്പിച്ചാല്‍ മിച്ച ഭൂമി ഒഴിവാകും. അതോടെ ഹൈക്കോടതിയിലെ കേസ് അവസാനിക്കും'- കലമണ്ണില്‍ പറഞ്ഞു
അതേസമയം, പദ്ധതിപ്രദേശത്ത് നടന്ന ഡ്രോണ്‍ സർവേയില്‍ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും ഒരിക്കലും ആറന്മുളയില് വിമാനത്താവളത്തിനുള്ള അനുമതി ലഭിക്കില്ലെന്നും കുമ്മനം പറഞ്ഞു.കൊടുമണ്‍ അടക്കമുള്ള മറ്റു സ്ഥലങ്ങളില്‍ പദ്ധതി സാദ്ധ്യത പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






