ഡൽഹി: പുരാതന റോമൻ നഗരമായ ഡ്യൂള്ട്ടത്തില് നടന്ന ഉദ്ഖനനത്തില്‍ പുരാവസ്തു ഗവേഷകർ അതിശയകരമായ ഒരു ചരിത്രരഹസ്യം കണ്ടെത്തി.
ഏകദേശം 1600 വർഷങ്ങള്‍ക്ക് മുൻപ് ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നോ തീപിടിത്തത്തില്‍ നിന്നോ രക്ഷപ്പെടാനായി ഒരു കൂറ്റൻ മണ്‍ഭരണിയില്‍ ഒളിച്ച യുവാവിന്റെ അസ്ഥികൂടമാണ് ഗവേഷകർ കണ്ടെത്തിയത്. അന്ന് ആ ഭരണിയില്‍ കയറിയ യുവാവിന് പിന്നീട് ഒരിക്കലും പുറത്തുവരാൻ കഴിഞ്ഞിരുന്നില്ല. എഡി 400ലാണ് ഈ ദാരുണമായ സംഭവം നടന്നതെന്നാണ് നിഗമനം.
ഡ്യൂള്ട്ടത്തിന്റെ പടിഞ്ഞാറേ ഗേറ്റിലെ ഒരു ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. റോമാക്കാർ വീഞ്ഞും ഒലിവ് എണ്ണയും മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന 'ഡോളിയം' എന്ന് വിളിക്കപ്പെടുന്ന ഭീമൻ സെറാമിക് ഭരണിക്കുള്ളിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. ആയിരത്തിലധികം ലിറ്റർ വരെ കൊള്ളുന്ന ഇത്തരം ഭരണികള്‍ക്ക് വളരെ വലിയ വലിപ്പമുണ്ട്. നഗരമതിലുകള്‍ക്കുള്ളില്‍ നിന്ന് ഇത്തരമൊരു അസ്ഥികൂടം കണ്ടെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കാരണം, റോമൻ കാലഘട്ടത്തില്‍ മൃതദേഹങ്ങള്‍ സാധാരണയായി നഗരത്തിന് പുറത്താണ് അടക്കം ചെയ്യാറുള്ളതെന്ന് ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസിലെ ഗവേഷണത്തിന് നേതൃത്വം നല്കിയ ല്യൂഡ്മില്‍ വഗാലിൻസ്കി വിശദീകരിക്കുന്നു.
അസ്ഥികൂടം കണ്ടെത്തിയ ഭരണിയുടെ പരിസരങ്ങളില്‍ നിന്നും ഒരു തീപിടിത്തത്തിന്റെയും ആക്രമണത്തിന്റെയും തെളിവുകള്‍ ഗവേഷകർക്ക് ലഭിച്ചു. ചാരം, കരിഞ്ഞ ഇഷ്ടികകള്‍, മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍, കത്തിക്കരിഞ്ഞ മൃഗങ്ങളുടെ എല്ലുകള്‍ തുടങ്ങിയവ അവിടെ ചിതറിക്കിടന്നിരുന്നു. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ഈസ്റ്റ് ജർമാനിക് ഗോത്രങ്ങളില്‍ നിന്നോ ഹൂണന്മാരില്‍ നിന്നോ ഉണ്ടായ ഒരു വലിയ ആക്രമണത്തിനിടെയാണ് നഗരത്തിന് തീപിടിച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. അവിടെ ചിതറിക്കിടക്കുന്ന വെങ്കല നാണയങ്ങള്‍ അന്ന് സംഭവിച്ച വലിയ പരിഭ്രാന്തിയുടെയും നാശത്തിന്റെയും തെളിവാണ്.
തീപിടിത്തം തുടങ്ങിയതിന് ശേഷമാകും യുവാവ് ഈ ഭരണിയില്‍ ഒളിച്ചതെന്നാണ് ഗവേഷകർ കരുതുന്നത്. അസ്ഥികൂടത്തിന് താഴെയായി ചാരം കണ്ടെത്തിയത് ഇതിന് തെളിവാണ്. അസ്ഥികൂടത്തിനൊപ്പം രണ്ട് ഇരുമ്പ് കത്തികളും ഒരു ബെല്‍റ്റും ഉണ്ടായിരുന്നു. ഇതിലൊന്ന് ബെല്‍റ്റുമായി ഘടിപ്പിച്ച നിലയിലും മറ്റൊന്ന് കാലുകള്ക്കിടയിലുമായിരുന്നു. ആരെങ്കിലും തന്റെ ഒളിത്താവളം കണ്ടെത്തിയാല്‍ സ്വയം പ്രതിരോധിക്കാൻ തയ്യാറെടുത്താണ് അദ്ദേഹം അതിനുള്ളില്‍ കഴിഞ്ഞതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അദ്ദേഹം ഒരു സൈനികനല്ലെന്നും മറിച്ച് ആക്രമണത്തില്‍ പെട്ടുപോയ ഒരു സാധാരണ യുവാവാണെന്നുമാണ് കരുതപ്പെടുന്നത്. ചുരുണ്ടുകൂടിയ നിലയിലായിരുന്നു ഭരണിയില്‍ അസ്ഥികൂടം കിടന്നിരുന്നത്.
ആക്രമണത്തിന് ശേഷം തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നിരപ്പാക്കി പുതിയ കെട്ടിടം പണിതതോടെ, ഭരണിയിലായിരുന്ന ആ യുവാവ് നൂറ്റാണ്ടുകളോളം അതിനുള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു ദുരന്തമുഖത്ത് ജീവൻ രക്ഷിക്കാൻ അവസാനത്തെ ആശ്രയമെന്ന നിലയില്‍ ഭരണിയില്‍ ഒളിച്ച ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളാണ് ഇതിലൂടെ ഗവേഷകർ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത്. അസ്ഥികൂടം കൂടുതല്‍ പരിശോധനകള്‍ക്കായി സോഫിയയിലേക്ക് മാറ്റിയിരിക്കുകയാണ്.






