കോഴിക്കോട് : വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മില്‍ തിരുത്തല്‍ തുടങ്ങി. പി ജയരാജനേയു വി ശിവന്‍കുട്ടിയേയും എംബി രാജേഷിനേയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനേയും ടിപി രാമകൃഷ്ണനേയും ഒഴിവാക്കി.
കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ശൈലിയില്‍ തിരുത്തല്‍ വേണമെന്ന് പിണറായി വിജയന് നിര്‍ദേശം നൽകി. സിപിഐഎം സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. 9 പേരെ പുതുതായി ഉള്‍പ്പെടുത്തി. ഒന്‍പത് വിദ്യാര്‍ഥി യുവജന നേതാക്കളാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജെയ്ക്ക് സി തോമസ്, ആദര്‍ശ് സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എം വിജിന്, എന്‍ സുകന്യ, ഒഎസ് അംബിക, സുബൈദ ഇസഹാക് എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഒന്‍പത് പേരും ക്ഷണിതാക്കളാണ്.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയില്‍ ഏറ്റവും കൂടുതല്‍ വിരമര്‍ശനമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റിന്റെ ദൗര്‍ബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്.






