തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണക്ക് എതിരെയും മരുമകൻ മുഹമ്മദ് റിയാസിന് എതിരെയും, അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി നല്കിയ കത്ത് തിരിച്ചടിക്കുമോ എന്ന ആശങ്കയിലാണ് സർക്കാറിലെ ഉന്നതർ.ഇതിന് പ്രധാന കാരണം, കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിൻ്റെ ഇഡിയോടുള്ള സമീപനം തന്നെയാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുതല്‍ മരുമകൻ റോബർട്ട് വാദ്രവരെ ഇഡിയുടെ ചൂട് അറിഞ്ഞവരാണ്.രാഷ്ട്രീയ എതിരാളികളോടുളള ബിജെപി സർക്കാറിൻ്റെ പകവീട്ടല്‍ ഉപകരണമായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച ഇഡിയുടെ ഒരു ലെറ്റർ മുൻ നിർത്തി,
മുൻ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കേസെടുത്താല്‍, അത് തീർച്ചയായും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഉണ്ടാക്കാൻ പോകുന്നത്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ തൈക്കണ്ടയില്‍,മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചാണ് ഇ.ഡി കത്ത് നല്‍കിയതെന്നാണ് റിപ്പോർട്ട്. കത്ത് ലഭിച്ച കാര്യം സംസ്ഥാന പോലീസ് മേധാവിയും സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കത്ത് വിശദമായി പരിശോധിച്ചശേഷം നിയമപരമായി എന്തൊക്കെ തുടർനടപടികള്‍ സ്വീകരിക്കാനാകുമെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഇതോടെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംസ്ഥാനതലത്തില്‍ തുടർ നിയമനടപടികള്‍ക്ക് സാധ്യതയൊരുങ്ങുകയാണ്.മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ തിരക്കിട്ട് ഫോണ്‍വഴി ഒരു കൂടിയാലോചന നടത്തിയിട്ടുണ്ട്. ഇവരുടെ കൂടി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കത്തില്‍ നിയമോപദേശം തേടുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇഡി നിർദ്ദേശ പ്രകാരം പൊലീസ്, പ്രതിപക്ഷ നേതാവായ പിണറായിക്കും റിയാസിനും വീണയ്ക്കും എതിരെ കേസെടുത്താല്‍, പിന്നെ ഇവരെ ഇഡി കേസില്‍ പ്രതികളാക്കി ജയിലില്‍ അടക്കാൻ വരെ വേണമെങ്കില്‍ കേന്ദ്രത്തിന് സാധിക്കും.10 വർഷം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന, കേരളത്തിലെ ഏറ്റവും വലിയ രാഷ്ടീയ പാർട്ടിയുടെ ഏറ്റവും പ്രധാന നേതാവായ പിണറായി വിജയന് എതിരെ, ഇത്തരം ഒരു നിലപാട് ഇഡി സ്വീകരിക്കുന്നതിന് മുൻപ് ,ചുമതലപ്പെട്ട ഉന്നത ഉദ്ദ്യോഗസ്ഥർ തീർച്ചയായും, കേന്ദ്രത്തിൻ്റെയും അനുമതി തേടിയിട്ടുണ്ടാകും. അങ്ങനെ ഒരു അനുമതി കേന്ദ്ര സർക്കാരില്‍ നിന്നും ലഭിക്കാതെ, ഇത്തരം ഒരു കത്ത് സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി ഉദ്ദ്യോഗസ്ഥർ നല്കുകയുമില്ല.






