നാദാപുരം(കോഴിക്കോട്): പതിനൊന്ന് വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ പൂജാരിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി.
മന്ദരത്തൂർ സ്വദേശി പുന്നോളി മിത്തല്‍ രാമദാസൻ (51) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്.
2024 ഒക്ടോബർ 20ന് പഞ്ചായത്തിലെ പരാതിക്കാരൻ താമസിച്ചുവരുന്ന വീട്ടില്‍ പൂജ നടത്തിയ പ്രതി, പൂജ കഴിഞ്ഞ ശേഷം കർമ്മം പൂർത്തിയാക്കാൻ എന്ന പേരില്‍ വീടിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പതിനൊന്ന് വയസ്സുള്ള കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്നാണ് കേസ്.
സംഭവത്തെ തുടർന്ന് കുട്ടി കൗണ്‍സിലിംഗിന് വിധേയനായപ്പോഴാണ് വിവരം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
കോടതി പ്രതിക്ക് അഞ്ചുവർഷം കഠിനതടവിന് പുറമെ 25,000 രൂപ പിഴയും വിധിച്ചു. പിഴത്തുക പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. വടകര പോലീസ് സബ് ഇൻസ്പെക്ടർമാരായ പവനൻ എം സി, രഞ്ജിത്ത് എം കെ, ശ്രീജ കെ എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.






