ഡൽഹി: മോഷ്ടിക്കാനായി കയറി ഒടുവില്‍ ജ്വല്ലറിയില്‍ കുടുങ്ങിപ്പോയതോടെ രക്ഷിക്കണമെന്ന് പൊലീസിനോട് അഭ്യർഥിച്ച് കള്ളന്മാർ.
ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സർ, ഞങ്ങള്‍ മോഷ്ടിക്കാൻ വന്നതാണ്, പക്ഷേ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ താഴ്ത്തി പൂട്ടി. ദയവായി ഞങ്ങളെ രക്ഷിക്കണം എന്നായിരുന്നു ഫോണ്‍ കോള്‍.
ഷട്ടറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് കള്ളന്മാരില് ഒരാളായിരുന്നു പൊലീസിനെ വിളിച്ചത്. വാപി നഗരത്തില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഉമർഗാം സബ് ഡിവിഷനിലെ സഞ്ജൻ ഗ്രാമത്തിലുള്ള ബിജെ ജ്വല്ലറിയിലാണ് ദിനേശ് സോങ്കർ, വിപിൻ പഥക് എന്നീ കള്ളന്മാർ മോഷ്ടിക്കാൻ കയറിയത്. എന്നാല്‍, കടയുടെ പൂട്ട് തകർന്നിരിക്കുന്നത് കണ്ട നാട്ടുകാർ മോഷ്ടാക്കള്‍ കടയിലുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് തന്ത്രപൂർവം നാട്ടുകാർ ഷട്ടർ താഴ്ത്തുകയായിരുന്നു.
പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, കള്ളന്മാർ അകത്തുനിന്ന് പൂട്ടിയിടുകയും ഒടുവില്‍ പൊലീസിന്റെ ഹെല്‍പ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ജനങ്ങള്‍ തങ്ങളെ തല്ലുമോയെന്ന് ഭയന്നായിരുന്നു ഇരുവരും പൊലീസില്‍ വിവരം അറിയിച്ചത്. വടികളുമായി നിന്ന ആളുകള്‍ ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളും കവർച്ചയ്ക്കായി കൊണ്ടുവന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.






