അരൂർ: അരൂർ 23-ാം വാർഡില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരനും വീട്ടുകാരും പിന്മാറിയതാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍.
കിഴക്കേ വേലിക്കകത്ത് അജയന്റെയും പുഷ്പയുടെയും മകള്‍ അനഘ (25) യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. സംഭവത്തില്‍ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബാംഗങ്ങള്‍ക്കും എതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു.
മെഡിക്കല്‍ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താൻ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവിഭാഗക്കാരും തീരുമാനിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇരുവരും അബുദാബിയിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.അടുത്തിടെ യുവാവിന്റെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അനഘയുടെ വീട്ടുകാരെ ഫോണില്‍ അറിയിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇത് ബന്ധുക്കളുടെ ആരോപണം മാത്രമാണ്, ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. വീട്ടുകാരെ അറിയിക്കാതെ അനഘ അബുദാബിയിലെത്തിയെങ്കിലും യുവാവിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബുധനാഴ്ച ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ അനഘ, ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. തുടർന്ന് രാത്രി ജോലിയുണ്ടെന്നു പറഞ്ഞ് മറ്റൊരു മുറിയില്‍ കയറിയ അനഘയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്






