ബിഹാർ: ഭക്ഷണം മാറി വിളമ്പിയതിന് വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. ബിഹാറിലെ സഹർസ ജില്ലയിലാണ് സംഭവം.
മുഹമ്മദ് അബ്ദുള്ള എന്ന യുവാവിന്റെ വിവാഹസല്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. നിക്കാഹിന് ശേഷം ആഹാരം നല്കാൻ ആരംഭിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
വിവാഹവിരുന്നില്‍ മട്ടൻ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഭക്ഷണം വിളമ്പിയപ്പോള്‍ ചിക്കനാണ് ഉണ്ടായിരുന്നത്. തുടർന്ന് വരന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലേക്ക് കലാശിച്ചു. വടികളും മറ്റായുധങ്ങളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സംഘങ്ങളായാണ് തല്ലുണ്ടായത്. സംഭവത്തില്‍ 12ഓളം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






