പെരുവന്താനം: സമീപ ജില്ലകളിൽ നിന്ന് മാലിന്യം കരാർ വ്യവസ്ഥയിൽ സംസ്കരണത്തിനായി ഏറ്റെടുത്തു
കൊയ്നാട് മേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി.വനാതിർത്തിയോട് ചേർന്നുള്ള പത്തേക്കർ തരിശ് ഭൂമിയിലാണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു മാലിന്യം കരാർ വ്യവസ്ഥയിൽ സംസ്കരണത്തിനായി ഏറ്റെടുക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാവുകയാണ്.
വന്യമൃഗ ശല്യം മൂലം കൃഷി ഉപേക്ഷിച്ച കൊയ്നാട് മേഖലയിലെ സ്വകാര്യ വ്യക്തി ഫാം നടത്തുന്നതിനായി ഏറ്റെടുത്ത പത്തേക്കർ ഭൂമിയിലാണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴികൾ എടുത്തും തുറസായ സ്ഥലത്തും വലിയ തോതിലാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള മലിനജലം തൊട്ടടുത്തുള്ള കൈത്തോട്ടിലേക്കും ഇവിടെ നിന്ന് അഴുതആറ്റിലേക്കും പിന്നീട് പമ്പയാറിലേക്കും എത്തും. ഇത് പൊതുജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും.
അർദ്ധരാത്രിക്ക് ശേഷമാണ് വലിയ ടിപ്പർ ലോറികളിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നിടുന്നത്. വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ രാത്രിയിലെ വിസർജ്യ-മാലിന്യ സാന്നിധ്യം വന്യമൃഗങ്ങളെ കൂടുതൽ ഇങ്ങോട്ട് ആകർഷിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പെരുവന്താനം പഞ്ചായത്തിന്റെ പാലൂർക്കാവ് മേഖലയിലും സമാനമായ രീതിയിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയിരുന്നു.
ആൾതാമസം കുറവുള്ള മേഖലയിൽ പുറത്തുനിന്ന് എത്തിക്കുന്ന മാലിന്യം വൻതോതിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികാരികളും നാട്ടുകാരും ചേർന്ന് ലോറി തടഞ്ഞിരുന്നു. പിന്നീട് ഇവർക്ക് പിഴ നൽകി വിട്ടയയ്ക്കുകയാണ് ചെയ്തത്.
ഇതേ സംഘം തന്നെയാണ് ഇപ്പോൾ കൊയ്നാട് മേഖലയിലും മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മാലിന്യം പൊതുനിരത്തിൽ നിക്ഷേപിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് വൻ തുക പിഴ നൽകുന്ന അധികാരികൾ ലോഡ് കണക്കിന് മാലിന്യം പൊതു
സ്ഥലത്ത് നിക്ഷേപിച്ചവർക്കെതിരേ അന്ന് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സമാനമായസംഭവം പെരുവന്താനം പഞ്ചായത്തിന്റെ കൊയ്നാട് മേഖലയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മാലിന്യം നിക്ഷേപിക്കുന്ന മാഫിയ സംഘങ്ങൾക്ക് പ്രാദേശികമായ പിന്തുണ കിട്ടുന്നുണ്ടെന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി മാഫിയ സംഘങ്ങളെ പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം






