വിയറ്റ്നാം: വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞ് 15 പേർ മരണം. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വേക്കിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
മിൻ ഹുയത് ഫു ക്വേക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധിപേരെ കാണാതായതായും റിപ്പോർട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എൻഗോയ് ദ്വീപില്‍ നിന്ന് അല്‍ താേയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ യാത്ര തുടങ്ങി 400മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. ബാേട്ട് തലകീഴായാണ് മറിഞ്ഞത്. 32 യാത്രക്കാരും നാലുജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കുറച്ചുപേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്. ശേഷിക്കുന്നവർക്കായി തിരച്ചില്‍ തുടരുകയാണ്.
ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ ഉടൻ സൈന്യവും പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.






