കൊച്ചി: കൊച്ചിയില്‍ കൈക്കൂലി കേസില്‍ വിജിലൻസിന്റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തില്‍ ഇടനിലക്കാരനായ മുൻ റവന്യു ഉദ്യോഗസ്ഥൻ എൻ കെ കൃപയെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി തേടി വിജിലൻസ്.
വിജിലൻസ് കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
കൊച്ചിയില്‍ ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ ലാൻഡ് റവന്യു തഹസില്‍ദാർ അടക്കം മൂന്ന് പേരെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലൂർ സ്വദേശിയുടെ വസ്തു തരം മാറ്റുന്നതിന് 10 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസില്‍ കണയന്നൂർ തഹസില്‍ദാർ ജോസഫ് ആന്റണി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. വിജിലൻസ് പ്രോജക്ട് സീറോ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. ഇതില്‍ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതോടെയാണ് റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ അറസ്റ്റിലായത്. നടപടി ക്രമങ്ങളിലെ വീഴ്ച കാരണം കോടതി ഇയാളെ വിട്ടയക്കുകയായിരുന്നു.






