വിയറ്റ്നാം:വിയറ്റ്നാം ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് വിയറ്റ്നാമിലുള്ള ടൂർ കോർഡിനേറ്റർ അറിയിച്ചത്.
എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് കുടുംബം. കൊട്ടാരക്കര മാർത്തോമ പള്ളിയിൽ ആണ് സംസ്കാര ചടങ്ങ്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.






