കോഴിക്കോട്: എലത്തൂർ എം എല്‍ എ വിദ്യാ ബാലകൃഷ്ണന് വ്യാജ കോള്‍ വന്ന സംഭവത്തില്‍ സിം ഉടമയെ കണ്ടെത്തി.
തനിക്ക് പങ്കില്ലെന്നും, മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു എന്നും ഇയാളുടെ മൊഴി.
ഇയാളുടെ മൊബെല്‍ ഫോണ്‍ അന്വേഷണ സംഘം കൂടുതല്‍ പരിശോധിക്കും. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നല്കിയാല് മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജ കോള്‍ എത്തിയിരുന്നത്.
വയനാട് എംപിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് വാട്സ്ആപ്പ് കോള്‍ എത്തിയത്. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ അജ്ഞാതൻ വിവരിച്ചു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടെന്നും, ജില്ലയിലെ രണ്ട് എം.എല്‍.എ.മാരുടെ ഫോണ്‍ നമ്പർ വാങ്ങിയിരുന്നു എന്നുമായിരുന്നു എംപിയുടെ മറുപടി. തുടർന്ന് നമ്പർ നല്കി എന്ന് തട്ടിപ്പുകാരൻ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന് നേരിട്ട് വിളിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
വിളിച്ച നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കുന്നു. തട്ടിപ്പെന്ന് മനസിലായെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുകയും വയനാട് എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട്, വന്ന കോള്‍ വ്യാജനെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. എം എല്‍ എയുടെ പരാതിയില്‍ പൊലീസ് സൈബർ സെല്‍ അന്വേഷണം തുടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് സൈബർ സെല്‍ കണ്ടെത്തിയിരുന്നു.






