തിരുവനന്തപുരം : സംസ്ഥാനത്തെ പവർ കട്ടിനെതിരെ വിമർശനവുമായി വീണ ജോർജ്. കേരളത്തിൽ പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വീണ ജോർജ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും നിലവിലെ പവർ കട്ടിനെതിരെയും അവർ രംഗത്തെത്തിയത്. വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് മരണമടഞ്ഞതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇൻവെർട്ടറും ജനറേറ്ററും വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി കുടുംബങ്ങൾ നമുക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം അധികൃതർ മറക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയയാണ് ഫെയ്സ്ബുക്കിൽ ഇത് ആദ്യം പുറത്തുവിട്ടത്.
മൂന്ന് മാസം മുൻപ് വരെ പവർ കട്ട് എന്തെന്ന് അറിയാതിരുന്ന പുതിയ തലമുറ ഇന്ന് ഒരു ദിവസം തന്നെ പലതവണ പവർ കട്ട് അനുഭവിക്കേണ്ടി വരികയാണ്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും സമൂഹം നേരിടുകയാണ്. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ നിസംഗത വെടിയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.






