തിരുവനന്തപുരം : കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ തെളിവുകളും രേഖകളും നിലനിൽക്കെ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറപ്പിലൂടെ വിമർശിച്ചു.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ആയിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാല് മന്ത്രിമാര്‍ മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന് രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആകെ 500ല്‍ താഴെയായിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും വെല്ലുവിളിച്ചു.
സര്‍ക്കാരിലെ പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ഈ സര്‍ക്കാര്‍ ഇതുവരെ 476 പേഴ്സണല്‍ സ്റ്റാഫുകളെ മാത്രമാണ് നിയമിച്ചതെന്നും കഴിഞ്ഞ സര്‍ക്കാര്‍ 787 പേരെയാണ് നിയമിച്ചതെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.






