ന്യൂഡൽഹി: ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് കേരള സർക്കാർ ദേശീയ ഗീതമായ 'വന്ദേമാതരം' ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം.
സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിർദ്ദേശമാണ് കേരളത്തില്‍ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കും. കോണ്‍ഗ്രസിലും അതേ മനോഭാവമാണ് പ്രകടമാകുന്നത്. തലച്ചോറില്‍ നക്സലിസം സൂക്ഷിക്കുന്നവരാണെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
വന്ദേമാതരം ഒഴിവാക്കിയത് മുഖ്യമന്ത്രി വിഡി സതീശന്റെ തീവ്രവാത ഗ്രൂപ്പിന് മുന്നിലുള്ള ബോധപൂർവ്വമായ കീഴടങ്ങലാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ് കുറ്റപ്പെടുത്തി. 'ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറച്ച ബോധ്യമുണ്ടായിരുന്നു. കാരണം ഇതൊന്നും പുതിയ കാര്യമല്ല, കഴിഞ്ഞ ഒരു വർഷമായി കേരളത്തെ ജമാഅത്തെ ഇസ്ലാമിയുമായും ഇന്ത്യാവിരുദ്ധ ശക്തികളുമായും മുഖ്യമന്ത്രിയ്ക്ക് പരസ്യമായും രഹസ്യമായും അവിശുദ്ധ ബന്ധമുണ്ട്'- ഷോണ്‍ ജോർജ് ആരോപിച്ചു.
വന്ദേമാതരം ആലപിക്കുമെന്ന് കരുതിയിരുന്നതായും എന്നാല്‍ അത് ഉള്‍പ്പെടുത്താനുള്ള മര്യാദപോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമല്ലാതാക്കിക്കൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥൻ അത്തമൊരു ഉത്തരവ് പുറപ്പെടുവിച്ചുണ്ടെങ്കില് അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മുസ്ലീംഗീലിനെ പ്രീണിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വന്ദേമാതരത്തെ ബോധപൂർവം വർഗീയവല്‍ക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഷോണ്‍ ജോർജ് ആരോപിച്ചു. സംഭവം സ്വാതന്ത്ര്യദിനത്തിന്റെ അന്തഃസത്ത തകർക്കുകയും വിഡി സവർക്കറെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതിനും തുല്യമാണെന്ന് ബിജെപി നേതാവായ പികെ കൃഷ്ണദാസ് വിമർശിച്ചു. കേരള സർക്കാരിന്റെ നടപടി ക്ഷമിക്കാനാകാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഈ നടപടി ഭരണഘടനയുടെ ലംഘനമാണെന്നും സർക്കാരിന്റെ തീരുമാനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ബിജെപി വ്യക്തമാക്കി.
ശനിയാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചല്‍പ്രദേശിലും കേന്ദ്ര നിർദേശം പൂർണമായി പാലിച്ചുകൊണ്ട് ഗാനം മുഴുവനായി ആലപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ പങ്കെടുത്ത ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ഒരു വരിപോലും ആലപിച്ചിരുന്നില്ല. ഇതോടെയാണ് സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയത്.






