കോട്ടയം : അതിരാവിലെ മുതൽ തുറന്നു പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്ന് പ്രവർത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസൻസ് റദ്ദാക്കാനാണ് മന്ത്രി നിർദേശം നല്‍കിയത്. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസർമാർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. വിഷയത്തില്‍ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണർക്ക് നിർദ്ദേശം നല്കി. നിയമവിരുദ്ധമായി അതിരാവിലെ പ്രവർത്തിച്ച ബാർ എക്സൈസ് മിന്നല്‍ പരിശോധനയില്‍ പൂട്ടിച്ചിരുന്നു. പിന്നാലെ വൈകുന്നേരത്തോടെ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ ബാറുകള്‍ സംസ്ഥാനത്തെ മറ്റ് ബാറുകളുടെ സമയക്രമത്തിന് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ എക്സൈസ് മന്ത്രി എം ലിജു വിമർശിച്ചിരുന്നു. അതിരാവിലെ മുതല്‍ തുറന്നു പ്രവർത്തിക്കുന്ന ബാറുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന നിർദേശവും മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീഗല്‍ ബാറില്‍ പുലർച്ചെ എക്സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ അഞ്ചുമണി മുതല്‍ ബാറില്‍ മദ്യ വില്പന നടത്തുന്നതായി കണ്ടെത്തുകയും അതിനെതുടർന്ന് ബാർ പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വൈകുന്നേരം വീണ്ടും എക്സൈസ് നിർദേശങ്ങള്‍ അവഗണിച്ച് ബാർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മന്ത്രി ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയത്.






