ഏറ്റുമാനൂർ: നാടിന്റെ ആവശ്യവുമായി ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ സമീപിച്ചു. പാർട്ടിഭേദമന്യേ നിലവിലെ ഉപദേശക സമിതി അംഗങ്ങൾ ഏറ്റുമാനൂരിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അദ്ദേഹത്തെ നേരിട്ട് കണ്ട് ബോധിപ്പിക്കുകയായിരുന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകിയത്.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഏറ്റുമാനൂരിൽ നിന്ന് രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിൻ പോലുമില്ലെന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ശ്രീ ചിത്തിര, റീജിയണൽ ക്യാൻസർ സെന്റർ പോലുള്ള റീജിയണൽ ഹോസ്പിറ്റലുകളിലേയ്ക്ക് യാത്ര ചെയ്യുന്നവർ ഇപ്പോൾ കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
പാലാ, കുറവിലങ്ങാട്, വയല, കിടങ്ങൂർ, ഈരാറ്റുപേട്ട, ആർപ്പുക്കര, നീണ്ടൂർ അടങ്ങുന്ന വലിയ ഭൂപ്രദേശം ഏറ്റുമാനൂർ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്. വർഷങ്ങളായി നിരവധി സംഘടനകൾ ഈ ആവശ്യവുമായി മുന്നോട്ടു വന്നെങ്കിലും ഇതുവരെയും ഫലം ലഭിച്ചില്ല
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി വലിയ വികസനമാണ് ഇപ്പോൾ ഏറ്റുമാനൂർ സ്റ്റേഷനിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. അതിരമ്പുഴ ക്രിസ്ത്യൻ പള്ളിയിൽ പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എത്തിയപ്പോഴാണ് ക്ഷേത്ര സമിതി ഭാരവാഹികൾ അദ്ദേഹത്തെ സമീപിച്ചത്.
വേറിട്ട ആവശ്യവുമായി ഒരു ക്ഷേത്ര സമിതി സമീപിച്ചപ്പോൾ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുകയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് റെയിൽവേയിലെ ഉന്നതാധികാരികളുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും . തുടരന്വേഷണങ്ങൾക്ക് പേഴ്സണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു . ഒപ്പം കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് ലെറ്റർ മെയിൽ ചെയ്തശേഷം ബന്ധപ്പെടുകയും ചെയ്തു.
പൊതുജനതാത്പര്യങ്ങൾ സംരക്ഷിക്കാനും നാടിന്റെ വികസനം ലക്ഷ്യമാക്കിയും ക്ഷേത്ര ഭരണസമിതിയുടെ ഇടപെടൽ മാതൃകാപരമാണ്. വഞ്ചിനാടിന് സ്റ്റോപ്പ് ലഭ്യമാകുന്നതോടെ ഏറ്റുമാനൂരിന്റെ സമഗ്രമായ വികസനത്തിന് തുടക്കം കുറിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതിരമ്പുഴ പള്ളി കമ്മറ്റി ഭാരവാഹികൾ നിന്നും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് അറിയിച്ചു. നാടിന്റെ നന്മയ്ക്ക് സമുദായിക സംഘടനകൾ കൈകോർക്കുമ്പോൾ ഒരോ ഏറ്റുമാനൂരുകാരനും ഇത് അഭിമാനനിമിഷമാണ്






