ഡൽഹി: എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. താനാണ് ജനറല്‍ സെക്രട്ടറി ഇന്നയാള് വരണ്ട ഇന്നയാള് വരണം എന്ന് ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാള്‍ക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ പറഞ്ഞു.
നിങ്ങള്‍ ആണ് എല്ലാമെന്ന് കരുതരുതെന്നും ആയിരുന്നു എൻഎസ്എസ് ജനറല്‍സെക്രട്ടറി സുകുമാരൻ നായരെ പേരെടുത്ത പറയാതെയുള്ള രാധാകൃഷ്ണൻ്റെ രൂക്ഷ വിമർശനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചങ്ങനാശേരിയില്‍ എത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ അനുമതി നല്‍കിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദർശനം ശരിയല്ലെന്നായിരുന്നു എൻഎസ്എസ്
നിലപാട്.സുരക്ഷക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശദീകരിച്ചായിരുന്നു സന്ദർശനത്തിന് അനുമതി നിഷേധിച്ചത്. എൻഎസ്എസ് കോളേജില്‍ ഹെലികോപ്റ്ററിലിറങ്ങിയ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലെ പരിപാടിക്ക് പോകുമെന്ന ആദ്യ അറിയിപ്പ് അനുമതി നിഷേധിച്ചതോടെ ഒഴിവാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പടെ വലിയ നാണക്കേടായ ഈ വിവാദങ്ങള്‍ക്കാണ് ഉപരാഷ്ട്രപതി ഇപ്പോള്‍ മറുപടി പറയുന്നത്.
എല്ലാവർക്കുമുള്ള ഇടം
മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണെന്ന് പറഞ്ഞാണ് വിമർശനം. പുഷ്പാർച്ചനക്കുള്ള സ്ഥലം മാത്രമല്ല അത്. ഭാവി തലമുറക്ക് പ്രചോദനം കൂടിയാണ് കേരളം സമ്പൂർണ സാക്ഷരത നേടിയത് സർക്കാരുകളുടെയും പാർട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ല. അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്നം കൊണ്ടുമാണ്. ദില്ലിയില്‍ മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്ത് പദ്മനാഭനെയും,ശ്രീനാരായണ ഗുരുവിനെയും ഒഴിച്ച് നിർത്തിയാല്‍ കേരളത്തില്‍ സനാധന ധർമ്മമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദില്ലിയിലെ സ്മൃതിമണ്ഡലത്തില്‍ ജാതി മത ഭേദങ്ങളുണ്ടാകില്ല. മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണ് ഇത് ലോകത്ത് വിവിധ ഭാഗങ്ങളിലുള്ള എൻഎസ്എസ്കാരോടുള്ള അഭ്യർത്ഥനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എൻഎസ്എസിൻ്റെ ഔദ്യോഗിക വിഭാഗവുമായി ബന്ധമില്ലാത്ത സംഘടനയാണ് ദില്ലി എൻഎസ്എസ് കൂട്ടായ്മ. ഇവരാണ് സ്മൃതിമണ്ഡപം സ്ഥാപിച്ചത്






