കോട്ടയം: ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയത് സരിതയാണെങ്കിൽ വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കുഴിയിൽ ചാടിക്കാൻ പോകുന്നത് ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാവാണ്.
മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിക്കും ഒപ്പമുള്ള ഫോട്ടോ കാണിച്ച് ജില്ലയിലെ വ്യവസായികളേയും സമ്പന്നരേയും വിരട്ടി വ്യാപക പണപ്പിരിവ് നടത്തുകയാണ് ഈ നേതാവ്. സമ്പന്നരുടെ സാമ്പത്തിക തർക്ക കേസുകൾ തീർക്കാമെന്നും, ആഭ്യന്തര മന്ത്രിയുമായും ഓഫീസുമായും ബന്ധമുണ്ടാക്കി തരാമെന്നും മറ്റും പറഞ്ഞാണ് പണപ്പിരിവ്. വഴങ്ങാത്തവരെ ഒതുക്കുമെന്ന ഭീഷണിയും ആശാൻ നടത്തുന്നുണ്ട്.
കെ റെയിൽ സമരത്തിലൂടെ പ്രശസ്തമായ നാട്ടിലെ യൂത്ത് കോൺഗ്രസ് നേതാവാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഒപ്പമുള്ള ഫോട്ടോ കാണിച്ച് നാട്ടുകാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞാണ് നടക്കുന്നതെങ്കിലും നേതാവിന് 45 ന് മുകളിൽ പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വി ഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ കാലം മുതൽ ഇത്തരത്തിൽ നേതാക്കന്മാരോടൊപ്പമുള്ള ഫോട്ടോകൾ കാണിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ യുവ നേതാവ് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം നെഹ്റുട്രോഫി വള്ളംകളി നടന്ന ദിവസവും മുഖ്യമന്ത്രി വി.ഡി സതീശന് ഒപ്പം നിൽക്കുന്ന ഫോട്ടോ എടുത്ത് ഈ നേതാവ് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയിലെ വ്യാപാരികളേയും ബിസിനസുകാരെയും ഈ ഫോട്ടോകൾ കാണിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്റെ കൈവെള്ളയിൽ ആണെന്നും താൻ വിചാരിച്ചാൽ ഏതു കാര്യവും നടക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയാണ് ഇയാൾ ചെയ്യുന്നത്.
മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊണ്ടാണ് സരിതാ നായർ വിവിധ ഇടങ്ങളിൽ പോയി സോളാർ കേസുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടത്തിയത്. അവസാനം നാണം കെട്ട് രാജിവെക്കേണ്ട ഗതികേടിലേക്ക് വരെ ഉമ്മൻചാണ്ടി എത്തിച്ചേർന്നിരുന്നു. അതിനു സമാനമായ രീതിയിലാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വിറ്റ് ഇയാൾ പണം തട്ടുന്നത്.
സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശനി മുതൽ കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ ആഞ്ഞടിച്ച ഓപ്പറേഷൻ തൂഫാനും, കൃത്യമായ ഇടപെടലുകളിലൂടെ ഓണം വിപണിയിൽ അടക്കം തരംഗമായി മാറിയ യുഡിഎഫ് സർക്കാരിന് കളങ്കമാകും ഈ നേതാവെന്ന കാര്യത്തിൽ സംശയമില്ല. കോട്ടയം ജില്ലയിൽ നിന്നും രണ്ടാം ടേമിൽ മന്ത്രിയാകുന്ന ഘടക കക്ഷി എംഎൽഎ യേ ചാക്കിട്ട് പിടിച്ച് ഏതെങ്കിലും കേർപ്പറേഷനിൽ കയറിക്കൂടാനും നേതാവ് ശ്രമിക്കുന്നുണ്ട്.






