തിരുവനന്തപുരം: ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍.
മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്. ആറ് മാസത്തിനുള്ളില്‍ ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം.
കെജിഎംഒ കൊല്ലം ജില്ലാ ഘടകമാണ് സ്പെഷ്യാലിറ്റി സേവനങ്ങളുടെ സമയം നീട്ടുന്നതില്‍ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയെും സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ളവരുടെയും തസ്തികകളും സൃഷ്ടിക്കാതെയാണ് സർക്കാർ നീക്കമെന്നാണ് വിമർശനം. ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലെയും ഒരു ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്പെഷാലിറ്റി സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സെപ്യാലിറ്റി സേവനങ്ങളായിരുന്നു പകലും രാത്രിയും ഉറപ്പാക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ രാത്രികാലങ്ങളിലും നടത്തുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ തിരക്കും നിയന്ത്രിക്കാനാകും. ഇതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.






