ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ ഡൽഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റെയിൽവെ റദ്ദാക്കി. സിപിഐ മുൻകൂറായി നൽകിയ പത്ത് ലക്ഷം രൂപ റെയിൽവെ തിരികെ നൽകി.
ട്രെയിനിലെ തിരക്ക് മൂലം പ്രതിസന്ധിയിലായതോടെ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്ക് എടുക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു.
സെപ്തംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 22 ബോഗികളുള്ള പ്രത്യേക ട്രെയിനാണ് പാര്‍ട്ടി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ റെയില്‍വേ സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്നും, ഇത് കേന്ദ്രവിരുദ്ധ സമരം പൊളിക്കാനുള്ള രാഷ്ട്രീയ ഗൂഢനീക്കമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രത്യേക ട്രെയിനായി ഒന്‍പത് ലക്ഷം രൂപ റെയില്‍വേ അഡ്വാന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി മുന്‍കൂറായി 10 ലക്ഷം രൂപയാണ് അടച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം ഐആര്‍സിടിസിയുടെ ഏജന്‍സി മുഖേന ഈ തുക പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുകയായിരുന്നു.
ട്രെയിന്‍ റദ്ദാക്കിയത് എന്തിനാണെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
20 ബോഗികളിലായി 1400ലധികം പ്രവർത്തകരും വോളന്റിയർമാരും കർഷക-തെഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിൽ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ കണക്കുകൂട്ടൽ.ഓഗസ്റ്റ് 29ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 31ന് ഡൽഹിയിൽ എത്തിച്ചേരുന്ന ട്രെയിനാണ് സിപിഐ ബുക്ക് ചെയ്തിരുന്നത്.
സമരത്തിന് ശേഷം സെപ്തംബർ രണ്ടിന് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്.
18 തേർഡ് ക്ളാസ് കംപാർട്മെന്റുകളും രണ്ട് നോൺ എസി ബോഗികളുമുള്ള ട്രെയിനാണ് പാർട്ടി ബുക്ക് ചെയ്തിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആളുകളെ എത്തിക്കുന്നതിന് മറ്റ് രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. ഇവയെല്ലാം റെയിൽവെ റദ്ദാക്കിയതായാണ് വിവരം.
റെയില്‍വേയുടെ പ്രതികാര നടപടികള്‍ കൊണ്ട് സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു.
സാധ്യമായ എല്ലാ വഴിയിലൂടെയും പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തോടെ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 14 വൈകിട്ട് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലേക്കും സിപിഐ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.






