കൊച്ചി: നടി അൻസിബ ഹസൻ നല്കിയ പരാതിയില്‍ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റ് സാധ്യത നിലനിന്നിരുന്ന സാഹചര്യത്തിലാണ് ടിനി ടോം കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്.
തുടക്കത്തില്‍ അൻസിബ ഹസൻ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കിയിരുന്നെങ്കിലും ടിനി ടോമിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. കേസെടുക്കാൻ ആവശ്യമായ പ്രാഥമിക തെളിവുകള്‍ ഇല്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതോടെ നീതി തേടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ഗൗരവമായി എടുത്ത എറണാകുളം ജില്ലാ സെഷൻസ് കോടതി, അൻസിബയുടെ പരാതിയില്‍ അടിയന്തരമായി കേസെടുക്കാൻ കടവന്ത്ര പൊലീസിന് കർശന നിർദ്ദേശം നല്‍കുകയായിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (BNS 74), ലൈംഗിക ചുവയോടെയുള്ള പരാമർശം (BNS 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം (BNS 79) എന്നീ വകുപ്പുകള്‍ക്ക് പുറമേ, വർഗീയ പരാമർശം നടത്തിയെന്ന ആരോപണത്തില്‍ മതസ്പർദ്ധ വളർത്തല്‍ (BNS 299), മതവികാരം വ്രണപ്പെടുത്തല്‍ (BNS 302) തുടങ്ങിയ ഗുരുതരമായ വകുപ്പുകളും ടിനി ടോമിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ നടനെ പൊലീസ് ഉടൻ ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയില്‍ നിന്നും മുൻകൂർ ജാമ്യം ലഭിക്കുന്നത്.
കഴിഞ്ഞ മാസം 30-നാണ് അൻസിബ ഹസനെതിരെ നടത്തിയ വർഗീയ പരാമർശങ്ങളിലും സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിലും കൃത്യമായ അന്വേഷണം നടത്തി കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. അൻസിബ നല്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഈ ഇടപെടല്‍. ടിനി ടോമിന് ഇപ്പോള്‍ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങളോടും ചോദ്യം ചെയ്യലിനോടും താരം പൂർണ്ണമായി സഹകരിക്കേണ്ടി വരും.





