കൊച്ചി: തൃക്കാക്കര മോർഫിങ് കേസില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 'മല്ലു പ്രീമിയം' ഉള്‍പ്പെടെയുള്ള ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ തേടി തൃക്കാക്കര പൊലീസ് ടെലിഗ്രാം അധികാരികള്‍ക്ക് കത്തയച്ചു.
ഏകദേശം നാല് മാസം മുമ്പ് ആരംഭിച്ച ഈ ഗ്രൂപ്പില്‍ സജീവമായിരുന്ന അംഗങ്ങളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.
ഗ്രൂപ്പിലുണ്ടായിരുന്ന 12 അംഗങ്ങളും വിദേശ നമ്പറുകള്‍ ഉപയോഗിച്ചാണ് ഐഡികള്‍ നിർമ്മിച്ചിരുന്നത്. തങ്ങളുടെ ഐഡന്റിറ്റി പൂർണ്ണമായും മറച്ചുവെച്ചാണ് ഇവർ ഗ്രൂപ്പില്‍ ഇടപെട്ടിരുന്നത്. വിവാദം പുറത്തറിഞ്ഞതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. വിദേശ നമ്പറുകളുടെ പശ്ചാത്തലവും കൂടുതല്‍ അംഗങ്ങളുടെ പങ്കും കണ്ടെത്താൻ ടെലിഗ്രാമില്‍ നിന്നുള്ള മറുപടി നിർണായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.






