തിരുവനന്തപുരം: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ വീണ്ടുമെത്തുന്നു.
ഗുജറാത്തിലെ ജാംനഗറിലുള്ള ഗ്രീൻസ് വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററില്‍ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂർ മൃഗശാലയില്‍ നിന്ന് എത്തിച്ച ‘സീത’ എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയില്‍ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. വൻതാരയില് നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള രണ്ട് സീബ്രകളെയാണ് ഇത്തവണ എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ ഇവയുടെ ആരോഗ്യപരിശോധനകള്‍ പൂർത്തിയാക്കി.
പ്രത്യേകം തയ്യാറാക്കിയ അനിമല്‍ ആംബുലൻസില്‍ റോഡ് മാർഗ്ഗമാണ് ഇവയെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മൂന്ന് ദിവസം നീളുന്ന യാത്രയില്‍ സീബ്രകളെ അനുഗമിക്കും. പകരം തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഒരു ആണ് സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് നല്‍കും.
ഓണാവധിക്കാലത്ത് തന്നെ കാണികള്‍ക്ക് മുന്നില്‍ സീബ്രകളെ പ്രദർശിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയുടെയും സൂപ്രണ്ട് ടി.വി. അനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.






