തിരുവനന്തപുരം: തലസ്ഥാനത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം എക്സൈസ് പിടികൂടി. വിൽപ്പനയ്ക്കായി വാടകവീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തത്.
കാക്കമൂല തെറ്റിവിള സ്വദേശിയായ ഷൈജുവാണ് കേസിലെ പ്രതി. കല്ലിയൂർ പുന്നമൂട് സ്കൂൾ പരിസരത്ത് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ച ഷൈജുവിനെ എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തെറ്റിവിളയിൽ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ സംഭരിച്ചിരുന്ന ഗോഡൗണിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാടകവീട്ടിൽ നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. 'ഓപ്പറേഷൻ തണ്ടർ' സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചന്റെ നേതൃത്വത്തിൽ എഇഐ രമേശ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഉമാപതി, അരുണ്‍, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടുകയും നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.






