കൊച്ചി: താരസംഘടനയായ അമ്മയില്‍ (AMMA) അനിശ്ചിതത്വങ്ങളും അഡ്ഹോക്ക് കമ്മിറ്റി തര്‍ക്കങ്ങളും തുടരുന്നതിനിടെ, സംഘടനയ്ക്ക് നാഥനില്ലാതാകുകയും നേതാക്കള്‍ പരസ്പരം പോരടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
അമ്മയുടെ ഓഫീസും പേരും ദുരുപയോഗം ചെയ്ത് സ്വയം പ്രഖ്യാപിത നേതാക്കളായി ശ്വേതാ മേനോനും സംഘവും തുടരുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഉഷ ഹസീന. അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശ്വേതാ മേനോന്റെയും കൂട്ടരുടെയും നീക്കങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക നേട്ടങ്ങളും കമ്മീഷന് താല്പര്യങ്ങളുമാണെന്ന് ഉഷ തുറന്നടിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ പരസ്യമായി രാജിവച്ചു പുറത്തുപോയവര്‍ക്ക് അമ്മ&dhapos;യുടെ ഓഫീസില്‍ കയറിയിരിക്കാനോ സംഘടനയുടെ ഔദ്യോഗിക ലേബലില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി കിറ്റുകള്‍ വിതരണം ചെയ്യാനോ യാതൊരുവിധ യോഗ്യതയോ നിയമപരമായ അവകാശമോ ഇല്ലെന്ന് ഉഷ വ്യക്തമാക്കുന്നു. മുന്‍സിഫ് കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അനുസരിച്ച് അഡ്ഹോക്ക് കമ്മിറ്റിയില്‍ രമേഷ് പിഷാരടിക്ക് തുടരാന്‍ സാധിക്കില്ല എന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ശ്വേതാ മേനോന് കമ്മിറ്റിയില്‍ തുടരാന്‍ അനുമതിയുണ്ടെന്ന് കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്, തങ്ങള്‍ക്ക് തുടരാന്‍ അനുവാദമുണ്ടെന്ന് സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ ഓഫീസില്‍ കയറിയിരിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിനായി പല അംഗങ്ങളെയും ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് നടി നീനാ കുറുപ്പാണെന്ന് ഉഷ വെളിപ്പെടുത്തി. എന്നാല്‍ അമ്മയുടെ പെണ്മക്കൾ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഞങ്ങള്‍ക്ക് നിങ്ങളുടെ കിറ്റ് വേണ്ട, സ്പോണ്‍സറെ കണ്ടുപിടിക്കാനോ കിറ്റ് തരാനോ നിങ്ങള്‍ക്ക് നിയമപരമായ അധികാരമില്ല എന്ന് പറഞ്ഞ് ഭൂരിഭാഗം അംഗങ്ങളും നീനാ കുറുപ്പിന്റെ ഫോണ്‍ കോളുകള്‍ നിരസിക്കുകയാണ്. എന്നാല്‍ വിവരങ്ങള്‍ കൃത്യമായി അറിയാത്ത വത്സലാ മേനോനെയും നടന് കുഞ്ചനെയും പോലെയുള്ള മുതിര്‍ന്ന കലാകാരന്മാര്ക്ക് കിറ്റുകള്‍ നല്കി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഉഷ ആരോപിച്ചു.
നേരത്തെ സംഘടനയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതില്‍ പ്രധാനി നീനാ കുറുപ്പായിരുന്നുവെന്ന് ഉഷ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്ക് വേണ്ടിയാണ് ഈ പ്രശ്നങ്ങള്‍ മുഴുവന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് പ്രശ്നമൊന്നുമില്ല, ലക്ഷ്മിപ്രിയ അമ്മയില്‍ നിന്ന് പോയി, എനിക്ക് ഇനി പ്രശ്നമൊന്നുമില്ല എന്നാണ് നീനാ കുറുപ്പ് പറയുന്നത്. ഇവര്‍ക്ക് എന്തൊരു നിലപാടാണ് ഉള്ളത് എന്ന് ഉഷ ചോദിക്കുന്നു. പെണ്മക്കള് ഗ്രൂപ്പിലും മറ്റ് വേദികളിലും നീനാ കുറുപ്പിന്റെ ഈ നിലപാടില്ലായ്മ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ അമ്മയുടെ തലപ്പത്ത് വരാന്‍ പാടില്ലെന്ന് ശ്വേതാ മേനോനും കൂട്ടരും ഉന്നയിക്കുന്ന വാദത്തെയും ഉഷ രൂക്ഷമായി വിമര്‍ശിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാരിന്റെയും കോടതിയുടെയും മാത്രം പരിധിയിലുള്ള രഹസ്യരേഖയാണ്. അത് പുറംലോകം കണ്ടിട്ടില്ലതിരിക്കെ, അതില്‍ ആരുടെയൊക്കെ പേരുകള്‍ ഉണ്ടെന്ന് ഇവര്‍ മാത്രം എങ്ങനെ അറിയുന്നു എന്ന ചോദ്യമാണ് ഉഷ ഉയര്‍ത്തുന്നത്.
ഹേമാ കമ്മിറ്റിയുടെ പേര് പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കാനാണ് ഇവരുടെ ശ്രമമെങ്കില്‍ ആ പേരുകള്‍ ഇവര്‍ക്ക് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും ഉഷ ആവശ്യപ്പെട്ടു. സംഘടനയില്‍ ഭിന്നത രൂക്ഷമാക്കാന്‍ വലിപ്പച്ചെറുപ്പമില്ലാതെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന നീചമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഉഷ വെളിപ്പെടുത്തി. രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഓഡിയോ ലീക്ക് ചെയ്തത് ഇതിന്റെ ഭാഗമാണ്. &dhapos;എന്റെ കയ്യില്‍ ഇനിയും പലരുടെയും ഓഡിയോ ഉണ്ട് എന്ന് മുന്നറിയിപ്പ് നല്കി സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പോള്‍ സംഘടനയ്ക്കുള്ളില്‍ നടക്കുന്നത്.






