കോട്ടയം: ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് ജീവൻ രക്ഷിച്ച ജലഗതാഗത വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് അധികൃതർ.
ജലഗതാഗത വകുപ്പിന്റെ കോട്ടയം സ്റ്റേഷനിലെ A-58 നമ്പർ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് കായലിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
ഇത് കണ്ട ജീവനക്കാർ ഉടൻ തന്നെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ സീറ്റിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദ്ദേശപ്രകാരം അടിയന്തര വൈദ്യസഹായത്തിനായി ബോട്ടിന്റെ റൂട്ടിൽ ഇല്ലാതിരുന്ന കൈനകരി SNDP ജെട്ടിയിൽ ബോട്ട് അടുപ്പിച്ചു.
ജീവനക്കാരുടെ ആവശ്യപ്രകാരം സമീപത്തെ ക്ലിനിക്കിലെ ഡോക്ടറും മറ്റ് ജീവനക്കാരും ബോട്ടിലെത്തി അടിയന്തര ചികിത്സ നൽകി. ഇതോടെ യാത്രക്കാരി അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടു.
മാതൃകാപരമായ പ്രവർത്തനത്തിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ജീവനക്കാരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി. എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.






