ചെന്നൈ: തമിഴ്നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്യുടെ അമ്മയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ഉയർന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുള്ള പ്രസംഗത്തിനിടെയാണ് വിജയ്യുടെ അമ്മയെ പരാമർശിച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം നടത്തിയത്.
സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചു. ചെന്നൈ സ്വദേശിയായ അഭിഭാഷക ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തി. പരാമർശത്തിൽ നൈനാർ നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിൽ പുലർത്തേണ്ട മര്യാദകളുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ് നൈനാറിന്റെ പ്രതികരണമെന്ന് രാജ്മോഹനും വിമർശിച്ചു.
അതേസമയം, നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. വ്യക്തിപരമായ അധിക്ഷേപങ്ങൾ രാഷ്ട്രീയത്തിൽ അംഗീകരിക്കാനാകില്ലെന്നും നൈനാറിന്റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും അണ്ണാമലൈ വ്യക്തമാക്കി.






