തിരുവനന്തപുരം: ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമനടപടികൾ പൂർത്തിയാക്കാതെ തീരുമാനങ്ങളെടുക്കാൻ കഴിയുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"നിങ്ങളെന്താ കോടതിയുടെ മുകളിലാണോ?" എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച സുരേഷ് ഗോപി, നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ നടപടികളിലേക്ക് കടക്കാനാകൂവെന്ന് പറഞ്ഞു. കോടതി ഇടപെട്ട വിഷയമായതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധൃതിപിടിച്ച് നടപടി സ്വീകരിച്ചാൽ പിന്നീട് അതേ മാധ്യമങ്ങൾ തന്നെ ഡീനിനോട് അനീതി കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുമെന്നും സുരേഷ് ഗോപി വിമർശിച്ചു. സ്ഥാപനത്തിനും ചെയർമാനും കൃത്യമായ നിയമോപദേശവും നിയമപരമായ ധാരണയുമുണ്ടെന്നും, കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ നടപടികൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ കാര്യങ്ങൾ നടപ്പാക്കാൻ മാധ്യമങ്ങളുടെ അംഗീകാരമോ അനുവാദമോ ആവശ്യമില്ലെന്നും സുരേഷ് ഗോപി കടുത്ത ഭാഷയിൽ വ്യക്തമാക്കി.






