ഡൽഹി : കൃഷിനാശം ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞ് സംസ്ഥാനങ്ങൾക്ക് ആനത്താരകളിൽ തടസങ്ങൾ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസമില്ലാതെ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി പുതിയ സർവേ നടത്താൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വന്യജീവികളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ വളരെ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവരാണെന്നും അവരുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിളനാശത്തിന്റെ പേരിൽ തടസ്സങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തദ്ദേശീയമായ പ്രശ്നങ്ങൾ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആനത്താരകളെക്കുറിച്ച് സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.






