തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീർഘകാല പദ്ധതികള്‍ തന്നെയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍ക്കാലത്ത് ഉപയോഗം ഇരട്ടിയാകുമെന്നും ഒരു മാദ്ധ്യമത്തോട് സംസാരിക്കവെ സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും. വൈദ്യുതി മുടങ്ങുന്നതുമൂലം ജനം നേരിടുന്ന ദുരിതത്തിന് പെട്ടെന്നുള്ള പരിഹാരം കെഎസ്ഇബിക്ക് മുന്നിലില്ല. പ്രശ്നപരിഹാരത്തിന് എല്ലാ ശ്രമവും നടത്താൻ മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിന് പകരം, അറിയിപ്പ് നല്കാൻ തീരുമാനമെടുത്തു. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണിത്. ഇതിനായി 'വിത്ത് യു' എന്ന ആപ്പ് ഉപയോഗിക്കാവുന്നതാണ്.
രാജ്യത്താകെ വൈദ്യുതിക്ക് ക്ഷാമമുണ്ടെന്നും ഉയർന്ന വില നല്കിയാലും കിട്ടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 16 രൂപ വരെ ചോദിക്കുന്നു. പുതിയ ദീർഘകാല കരാറുകള്‍ക്ക് ആരും മുന്നോട്ട് വരുന്നില്ല. ജനങ്ങളുടെ പ്രയാസത്തില്‍ ഖേദമുണ്ട്. പരിഹരിക്കാൻ അത്ഭുത പ്രവർത്തി മുന്നിലില്ല. മനുഷ്യ സാദ്ധ്യമായ എല്ലാം സർക്കാർ ചെയ്യുന്നുണ്ട്. രാത്രിയില്‍ ഇ വി വാഹനങ്ങള്‍ ചാർജ് ചെയ്യുന്നത് വർദ്ധിച്ചതും വൈദ്യുതി ആവശ്യകത കൂട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.






