കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.
പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല.
കണ്ണൂർ എരുവേശ്ശി പഞ്ചായത്ത് തെരുവുനായ ആക്രമണത്തിൽ നഷ്ടപരിഹാരം നൽകണമെന്നുള്ള കീഴ്ക്കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
തെരുവുനായ നിയന്ത്രണത്തിനുള്ള നിർബന്ധിത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് ഗുരുതര വീഴ്ചയാണ്.
ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ല.
ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിർവഹിച്ചില്ലെങ്കിൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകണം.
തെരുവുനായ ആക്രമണത്തിൽ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് എരുവശ്ശേരി പഞ്ചായത്തിനെതിരേ ഹർജി നൽകിയിരുന്നത്.
ഇതിൽ 10,000 രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം നൽകാനായിരുന്നു കീഴ്ക്കോടതി വിധി. ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
അതേസമയം, പഞ്ചായത്തിൽ തെരുവുനായ ശല്യം ഇല്ലെന്നും സംഭവം നടന്നത് പഞ്ചായത്തിന്റെ പരിധിക്ക് പുറത്താണെന്നുമായിരുന്നു പഞ്ചായത്തിന്റെ വാദം.






