തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി.ഡി സതീശന് വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട്ടെ തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു.
'പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാല്‍ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്. മുസ്ലിം ലീഗ് നേതൃത്വം നല്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ വന്നതിനു ശേഷം, കേരളത്തിലെ ജനസംഖ്യാ അനുപാതത്തില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയതിനു ശേഷം, പാണക്കാട്ടെ തങ്ങള്‍മാരുടെ കുടുംബത്തിന്റെ മതേതര മുഖത്തിന് ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് കേരളം മനസ്സിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
അതുകൊണ്ടാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്. സവര്‍ക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നതും സവര്‍ക്കറുടെ പേരില്‍ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. പാണക്കാട് തങ്ങള്‍ കുടുംബത്തിന് ഈ പുതിയ അധികാരം കിട്ടിയപ്പോഴും ഇവിടുത്തെ ജനസംഖ്യാനുപാതത്തില്‍ വന്ന മാറ്റവും കണ്ട് എന്തൊക്കെയോ ഈ കേരളത്തില്‍ സാധിച്ചു കളയാം എന്നുള്ള വ്യാമോഹമാണ്. ഈ വര്‍ഗീയ സര്‍ക്കാരിനെയും പിന്തിരിപ്പൻ രാജ്യവിരുദ്ധ സമീപനങ്ങളെയും കേരളത്തിന്റെ മതേതര മനസ്സ് തള്ളിക്കളയുമെന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്' -എസ്. സുരേഷ് പറഞ്ഞു.






