തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവില്‍ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം, അദ്ദേഹത്തിന്റെ പേരില്‍ വ്യാജ വായ്പയെടുത്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പള്ളിച്ചല്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍.
നെയ്യാറ്റിൻകരയില്‍ സ്വകാര്യ ഇലക്ട്രിക് വാഹന ഷോറൂം നടത്തിവന്നിരുന്ന സുമകുമാരി (44) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനം പൂർണമായും തുക അടച്ച് സ്വന്തമാക്കാൻ എത്തിയ ഉപഭോക്താവിനെ അതിവിദഗ്ധമായാണ് ഇവർ വഞ്ചിച്ചത്. വാഹനത്തിന്റെ ആർസി ബുക്കിനുള്ള അപേക്ഷാ ഫോം എന്ന വ്യാജേന ഉപഭോക്താവിനെക്കൊണ്ട് വായ്പാ അപേക്ഷകളില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു പ്രതിയുടെ തട്ടിപ്പുരീതി. തുടർന്ന് ഈ രേഖകള്‍ ഉപയോഗിച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഉപഭോക്താവിന്റെ പേരില്‍ ഇഎംഐ അടിസ്ഥാനത്തില്‍ വായ്പ തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് പുറത്തറിയാതിരിക്കാൻ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് പ്രതി നടത്തിയത്. ആർസി ബുക്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം കൃത്രിമമായി തിരുത്തുകയും, വാഹനം വാങ്ങിയ ആളിന്റെ ഫോണ്‍ നമ്പറിന് പകരം സ്വന്തം ഫോണ്‍ നമ്പർ നല്‍കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാസാന്ത ഇഎംഐ തുക സ്വയം പിടിക്കപ്പെടുമ്പോള്‍ വാഹന ഉടമയ്ക്ക് സംശയം തോന്നാതിരിക്കാൻ, പിടിക്കുന്ന തുക പ്രതി സ്വന്തം അക്കൗണ്ടില്‍ നിന്ന് ഉടമയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു പോരുകയായിരുന്നു.
എന്നാല്‍, അടുത്തിടെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹന ഉടമയ്ക്ക് സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയത്. തുടർന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിവിദഗ്ധമായി നടത്തിയ ഈ സാമ്പത്തിക തട്ടിപ്പ് വെളിച്ചത്തുവന്നത്.
അറസ്റ്റിലായ പ്രതി തട്ടിയെടുത്ത തുക മുഴുവൻ തിരികെ നല്‍കിയതിനെത്തുടർന്നാണ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയത്. സമാനമായ രീതിയില്‍ കൂടുതല്‍ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍. സംഭവത്തില്‍ സുമകുമാരിക്കെതിരെ കൂടുതല്‍ അന്വേഷണവും ശക്തമായ തുടർനടപടികളും ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.






