കോട്ടയം: സംസ്ഥാനത്ത് ഇന്നും നിരവധി സ്കൂളുകളാണ് ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. പല സ്കൂളുകളിലും ഫിറ്റ്നസ് ഉള്ള കെട്ടിടത്തിനു പുറമേ ഫിറ്റ്നസ് ഇല്ലാത്തവയും ഉണ്ട്. എല്ലാ ക്ലാസിലെയും കുട്ടികളെ. ഫിറ്റ്നസ് ഉള്ള കെട്ടിടത്തിലേക്ക് മാറ്റിയാല്‍ സ്ഥലം തികയാതെ അധ്യയനം പ്രതിസന്ധിയില്‍ ആവും.
ചെറിയ അറ്റകുറ്റപ്പണികള്‍ പഴയ കെട്ടിടത്തില്‍ നടത്തിയാണ് പല സ്കൂളുകളും മുന്നോട്ട് പോകുന്നത്.
ഇതിനിടെയാണ് സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
തസ്തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണല്‍ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂളുകള്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും ഇല്ലെങ്കില്‍ ഈ മാസം 15 മുതല്‍ ശമ്പളം ലഭിക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്.
പ്രൊവിഷണല്‍ സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളില്‍ ക്ലാസ് നടത്തരുതെന്നും നിർദേശമുണ്ട്. ഇതോടെ ചുരുങ്ങിയ ദിവസം കൊണ്ട് എങ്ങനെ ഫിറ്റ്നസ് സർഫിക്കറ്റ് സംഘടിപ്പിക്കുമെന്ന പ്രതിസന്ധി നിലവിലുണ്ട്






